Jan 31, 2014

400 ചതുരശ്ര മീറ്ററിനു മുകളിലുള്ള വീടുകള്‍ക്ക് സൗരോര്‍ജ സംവിധാനം നിര്‍ബന്ധം

കൊച്ചി: 400 ചതുരശ്ര മീറ്ററിനു മുകളിലുള്ള വാസഗൃഹങ്ങള്‍ക്ക് സൗരോര്‍ജ സംവിധാനം നിര്‍ബന്ധമാക്കുന്നതും പഞ്ചായത്തുകളിലെ കെട്ടിട നിര്‍മാണത്തിന് സ്ഥല വിസ്തീര്‍ണാനുപതം 2.5-ല്‍ നിന്ന് 4 ആക്കിക്കൊണ്ടുള്ളതുമായ പുതിയ പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ട ഭേദഗതി നിലവില്‍ വന്നു. പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ അവ്യക്തതകളും പോരായ്മകളും പരിഹരിച്ച് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് പരമാവധി പെര്‍മിറ്റുകള്‍ പഞ്ചായത്തില്‍ നിന്നുതന്നെ അനുവദിച്ചുകൊടുക്കുന്ന രീതിയിലാണ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചത്.പുതിയ ചട്ടപ്രകാരം മൂന്നുസെന്റ് സ്ഥലത്ത് 3000 ചതുരശ്ര അടി വരെ കെട്ടിട നിര്‍മാണത്തിന് ലഭിച്ചിരുന്ന അനുമതി ഇനി 4800 വരെയാവും. എന്നാല്‍ 3600 ചതുരശ്ര അടിക്ക് ശേഷമുള്ള ചതുരശ്ര മീറ്ററിന് 300 രൂപ ഫീസ് അടയ്ക്കണം. 100 ചതുരശ്ര മീറ്റര്‍ വരെയുള്ള വാസഗൃഹങ്ങള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല.

ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ട് 400 ചതുരശ്ര മീറ്ററിനു മുകളിലുള്ള വാസഗൃഹങ്ങള്‍ക്ക് സൗരോര്‍ജ സംവിധാനം നിര്‍ബന്ധമാക്കി. 50 ഫ്‌ളാറ്റുകള്‍ വരെയുള്ള അപ്പാര്‍ട്ടുമെന്റ് സമുച്ചയങ്ങള്‍ക്ക് പഞ്ചായത്തുകളില്‍ നിന്നുതന്നെ അനുമതി കൊടുക്കാമെന്നത് 75 വരെ പഞ്ചായത്തുകളില്‍നിന്ന് അനുമതി നല്‍കാമെന്നാക്കി. 150 ഫ്‌ളാറ്റുകളുടെ വരെ അനുമതി ഇനി ജില്ലാ ടൗണ്‍പ്ലാനിങ് ഓഫീസില്‍ നിന്ന് ലഭിക്കും. അതിനുമുകളില്‍ വരുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്കു മാത്രം ചീഫ് ടൗണ്‍പ്ലാനറുടെ അനുമതി വാങ്ങിയാല്‍ മതിയാവും.

4000 ചതുരശ്ര മീറ്റര്‍ വരെയുള്ള വാസഗൃഹങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആസ്​പത്രി കെട്ടിടങ്ങള്‍, ഓഫീസ് കെട്ടിടങ്ങള്‍, വ്യാപാര സമുച്ചയങ്ങള്‍ എന്നിവയ്ക്ക് ഇനി പഞ്ചായത്തുകളില്‍ നിന്ന് അനുമതി ലഭിക്കും. 4000 മുതല്‍ 10,000 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ജില്ലാ ടൗണ്‍പ്ലാനിങ് ഓഫീസില്‍ നിന്ന് അനുമതി ലഭിക്കും. നേരത്തെ ഈ പരിധി ആറായിരം ചതുരശ്ര മീറ്ററായിരുന്നു. 10,000 ചതുരശ്ര മീറ്ററില്‍കൂടുതലുള്ള കെട്ടിടങ്ങള്‍ക്കു മാത്രമേ ഇനി ചീഫ് ടൗണ്‍പ്ലാനറുടെ അനുമതി വേണ്ടതുള്ളു.

കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ഭൂഗര്‍ഭ ജല വകുപ്പിന്റെ ക്ലിയറന്‍സ് വാങ്ങിയാല്‍ മാത്രമേ പഞ്ചായത്ത് അനുമതി നല്‍കൂ. 50 ചതുരശ്ര മീറ്റര്‍വരെയുള്ള വ്യവസായ കെട്ടിടങ്ങള്‍ക്ക് അനുമതി കൊടുക്കാനുള്ള പഞ്ചായത്തിന്റെ അധികാരം 300 ചതുരശ്ര മീറ്ററായി ഉയര്‍ത്തിയി. കന്നുകാലി വളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങിയവ അതീവ അപകട ഗണത്തില്‍ വരുമെന്ന മുന്‍ നിയമം ഒഴിവാക്കി, അപകടകരമല്ലാത്ത വ്യവസായ വിഭാഗമായ ജി 1-ലേക്ക് മാറ്റി. ഇത് ക്ഷീരകര്‍ഷകര്‍ക്കും മറ്റും ഗുണകരമാവും.

ഉയര്‍ന്ന കെട്ടിടങ്ങളുടെ നിര്‍വചനത്തിലും മാറ്റം വരുത്തി. നിലകളുടെ എണ്ണം നോക്കാതെ 16 മീറ്ററില്‍ കൂടുതലുള്ള കെട്ടിടങ്ങളെയാവും ഇനിമുതല്‍ ഉയരമുള്ള കെട്ടിടമായി പരിഗണിക്കുക. 700 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള വര്‍ക് ഷോപ്പുകള്‍, സര്‍വീസ് ഗ്യാരേജ്, കശുവണ്ടി ഫാക്ടറികള്‍ തുടങ്ങി വിവിധ വ്യവസായ സ്ഥാപനങ്ങളെ ചെറുകിട-ഇടത്തരം വ്യവസായത്തില്‍ ഉള്‍പ്പെടുത്തി.

പൊതുജനങ്ങള്‍ക്കും വന്‍കിട ചെറുകിട വ്യവസായ സംരംഭകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ബില്‍ഡിങ് ലൈസന്‍സികള്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് പുതിയ ഭേദഗതികളെന്ന് എല്‍.എസ്.ജി.ഡി. എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. സാജന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. കെട്ടിടം നിര്‍മിക്കുന്നതിന് നിരവധി ഓഫീസുകള്‍ കയറി ഇറങ്ങിയിരുന്ന 978 പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും വ്യവസായ സംരംഭകര്‍ക്കും ഇനി പഞ്ചായത്തുകളില്‍ നിന്നുതന്നെ കാര്യങ്ങള്‍ സാധിക്കുമെന്നതാണ് ഭേദഗതിയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment